2010 ജൂലൈ 5, തിങ്കളാഴ്‌ച

ചില ചില സ്വപ്നങ്ങള്‍
        ചില ചിരികള്‍.




ഒറ്റത്തൊഴിക്കു്
ഒതുക്കിതാഴ്ത്തുമെന്ന്
അലറിക്കിതച്ചവന്റെ
കാല്ക്കീഴിലൂടെ
താറാക്കൂട്ടം  ചിതറിമാറി
       കടന്നുപോകുന്നു.
വിഷം മണക്കുന്ന
വെള്ളക്കെട്ടില്‍
മുങ്ങിത്താഴില്ലെന്ന്
കൂട്ടംകൂടി 
ക്രാ..ക്രാ..എന്ന്
       ഐക്യപ്പെടുന്നു.
താറാക്കോലും
താളംതെറ്റിയവാക്കും
വെയിലത്തിട്ട്
താറാവുകാരന്‍
തൊഴിക്കനോങ്ങിയവന്റെ
     കാലിട ചൊറുകുന്നു.
ഞെട്ടിയുണര്‍ന്നപ്പോള്‍
കണ്ടതു്
സ്വപ്നം മാത്രമായിരുന്നില്ലെന്നോര്‍ത്ത്
കവി
നോട്ടുപുസ്തകവും
      പേനയും തിരയുന്നു.
"ധീര സഖാക്കളെ..
 താറാക്കൂട്ടങ്ങളെ..
 ലല്‍ സലാം.."എന്ന്
അഭിവദിച്ചു്..
കവിയരങ്ങിലേയ്ക്കു്
       പായുന്നു.
മലമുകളിലെവിടെയോ
ഒരു പൊട്ടിചിരി 
       ഉയരുന്നു.
ഭ്രാന്തമായ നിലവിളിയായ്
അതു്
അടിയന്തിരമായ
ചില അവസ്ഥകളെ
      ഓര്‍മ്മിപ്പിക്കുന്നു.
ഓര്‍മ്മയില്‍
ചില ചില സ്വപ്നങ്ങളും
ചില ചിരികളും
      ചോരവാര്‍ന്നു കിടക്കുന്നു..!
അരങ്ങൊഴിഞ്ഞ്
തിരിച്ചുവരുന്ന കവി
      ഞെട്ടുന്നു.
തുറന്നുവച്ച
തടവറയുടെ വാതിലുകള്‍
"വാ.."എന്നു വിളിച്ച്
      കണ്ണുരുട്ടുന്നു.
അകലെ
ഒരു നീണ്ട വിസിലടി...
      കര്‍ട്ടന്‍ താഴുന്നു.
       0



അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

എന്നെക്കുറിച്ച്

1949 നവംബര്‍ 13 ന് ചേര്‍ത്തല താലൂക്കിലെ എരമല്ലൂരില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ഇപ്പോള്‍ എറണാകുളം ജില്ലയില്‍ തിരുവാങ്കുളത്ത് താമസം. കാവ്യസമാഹാരങ്ങള്‍: 1. ചോരവീഴാത്ത ഭൂമി, സെകുലര്‍ ബുക്സ്, കോഴിക്കോട് 1999 ഡിസംബര്‍ 2. കവിജീവിതം, കറന്റ്‌ ബുക്സ് (ഡി. സി.) 2005 നവംബര്‍