2010 ജൂലൈ 23, വെള്ളിയാഴ്‌ച

കിളിയിടം

ആ കിളി-
യേതു കൂട്ടിലും
   ചേക്കേറിയില്ല.
ചകിരിത്തുരുമ്പും
കരിയിലത്തുണ്ടും
വച്ചൊരുക്കിയ
  സ്വന്തം ചേക്കയില്‍ പോലും.

പറന്നു പറന്നു തളരെ
ചിറകണച്ചിരിക്കാന്‍
ചില...
ചെറുചില്ലകള്‍.
അന്തി ചായുമ്പോള്‍
ഉണ്ടുറങ്ങാന്‍
  ചില മരപ്പൊത്തുകള്‍.

വേറെന്തില്ലെങ്കിലെന്ത്..
സ്വഗതം പിറുപിറുക്കാം.
    പാടാം.
ഇന്നലെകളേയോര്‍ത്ത്
നെടുവീര്‍പ്പിടാം.
   . . . .

കൊള്ളാം
മറഞ്ഞു നിന്ന്
നിങ്ങളതിനെ
കവിതേന്നു വിളിച്ചു....
   അല്ലേ...?
    -0-

2010 ജൂലൈ 5, തിങ്കളാഴ്‌ച

ചില ചില സ്വപ്നങ്ങള്‍
        ചില ചിരികള്‍.




ഒറ്റത്തൊഴിക്കു്
ഒതുക്കിതാഴ്ത്തുമെന്ന്
അലറിക്കിതച്ചവന്റെ
കാല്ക്കീഴിലൂടെ
താറാക്കൂട്ടം  ചിതറിമാറി
       കടന്നുപോകുന്നു.
വിഷം മണക്കുന്ന
വെള്ളക്കെട്ടില്‍
മുങ്ങിത്താഴില്ലെന്ന്
കൂട്ടംകൂടി 
ക്രാ..ക്രാ..എന്ന്
       ഐക്യപ്പെടുന്നു.
താറാക്കോലും
താളംതെറ്റിയവാക്കും
വെയിലത്തിട്ട്
താറാവുകാരന്‍
തൊഴിക്കനോങ്ങിയവന്റെ
     കാലിട ചൊറുകുന്നു.
ഞെട്ടിയുണര്‍ന്നപ്പോള്‍
കണ്ടതു്
സ്വപ്നം മാത്രമായിരുന്നില്ലെന്നോര്‍ത്ത്
കവി
നോട്ടുപുസ്തകവും
      പേനയും തിരയുന്നു.
"ധീര സഖാക്കളെ..
 താറാക്കൂട്ടങ്ങളെ..
 ലല്‍ സലാം.."എന്ന്
അഭിവദിച്ചു്..
കവിയരങ്ങിലേയ്ക്കു്
       പായുന്നു.
മലമുകളിലെവിടെയോ
ഒരു പൊട്ടിചിരി 
       ഉയരുന്നു.
ഭ്രാന്തമായ നിലവിളിയായ്
അതു്
അടിയന്തിരമായ
ചില അവസ്ഥകളെ
      ഓര്‍മ്മിപ്പിക്കുന്നു.
ഓര്‍മ്മയില്‍
ചില ചില സ്വപ്നങ്ങളും
ചില ചിരികളും
      ചോരവാര്‍ന്നു കിടക്കുന്നു..!
അരങ്ങൊഴിഞ്ഞ്
തിരിച്ചുവരുന്ന കവി
      ഞെട്ടുന്നു.
തുറന്നുവച്ച
തടവറയുടെ വാതിലുകള്‍
"വാ.."എന്നു വിളിച്ച്
      കണ്ണുരുട്ടുന്നു.
അകലെ
ഒരു നീണ്ട വിസിലടി...
      കര്‍ട്ടന്‍ താഴുന്നു.
       0



2010 ജൂൺ 26, ശനിയാഴ്‌ച

ഖദര്‍

ഒന്നേയുള്ളു
ഉടുത്തൊരുങ്ങാന്‍
      വൃത്തിയായി
      വെടിപ്പായി
      അന്തസ്സായി.

അലക്കുന്തോറും
വെന്മ  തെളിയുന്നത്.
വെളുക്കുന്തോറും
      വെളിച്ചം ചുരത്തുന്നത്.
ഏതു 
കലക്ക വെള്ളത്തിലും
      തനിമ കാക്കുന്നത്.

പരുക്കനെങ്കിലും
ഇസ്തിരിയിട്ട്
      അണിയാനെളുപ്പം

ഏതു  മുറുക്കവുമിറുക്കവും
കുടഞ്ഞകറ്റും.
ഏതു  നിവരാത്ത നട്ടെല്ലും
       നിവര്‍ത്തും.

ഒന്നേയുള്ളു
ഉടുത്തൊരുങ്ങാന്‍.
       -0-

2010 ജൂൺ 22, ചൊവ്വാഴ്ച

കിടപ്പിടം.

സ്വപ്നം മരിച്ചരാ ‌-
വെത്തുന്നു.
സ്വാസ്ഥ്യം  നരച്ച്
        നാറ്റം  ചുരത്തുന്നു.
നീ-
യേതു തെരുവില്‍...
ഏതു  സത്രത്തില്‍...
ഏതു  രാഹുവിന്‍
         പുളപ്പിന്ന്...?

ചത്ത  വീടി-
ന്നുള്‍മുറിയിടങ്ങള്‍...
മുട്ടിയും  ,ഉരുമ്മിയും
      സഞ്ചരിക്കുന്നൂ  ജഡങ്ങള്‍.
ഉച്ചരിച്ചീടാന്‍
ഒരു  വാക്കിന്റെ  മുറിത്തുണ്ട്
നഷ്ടമായ  നാവ്
     കുഴഞ്ഞടിയുന്നു.

സ്വപ്നം
മരിച്ച  വീട്.

മുറിച്ചു  വച്ച
മാംസത്തുണ്ടു  പോലെ
     ഈച്ചയാര്‍ക്കുന്നു.
അറ്റുവീണ  വിരല്‍ത്തുമ്പില്‍
തക്ഷകന്റെ
      ഉടലടയാളം.
പീളയടി-
ഞ്ഞിഴുകിയ  കണ്ണ്.
കെട്ട കാതു്.
അറുത്തെറിഞ്ഞ  പുല്ലിംഗം.

എവിടെയോ
വരണ്ട  മണ്ണടരുകള്‍-
ക്കിടയില്‍
      കിടപ്പിടം  ഒരുങ്ങുന്നു.
സമയമാകുന്നു ...
സ്വപ്നം
മരിച്ച  രാവു്.
സ്വാസ്ഥ്യം  നരച്ചു്...
     നാറുന്ന  വീടു്..!
         -ഠ -

2010 മേയ് 31, തിങ്കളാഴ്‌ച

എത്തുന്നിടത്ത്

തുടക്കം
ഏകവചനത്തില്‍.
ഏകനായലഞ്ഞ്...
ഏകാന്തതയി-
   ലൊടുങ്ങുന്ന  യാത്ര.

കടവത്ത്...
കര  കാര്‍ന്നു പോകെ.

കടലോരത്ത്...
കഴല്‍  കുഴയും വരെ.

വഴിയോരത്ത്...
വഴുതി  വീഴും  വരെ.

എത്തുന്നിട-
   ത്തൊടുങ്ങുമീ  യാത്ര.

മടുപ്പിന്‍
കഷായം  കുടിച്ച്...
മുഷിഞ്ഞ്...
   മുറിവുണങ്ങും  വരെ.

നെറിവുകേടിന്‍
വിഷസ്പര്‍ശമേറ്റ്...

ഞെരിപ്പോട്  നെഞ്ചാക്കി...
   നിഴലു  നീളും  വരെ.

ഉയിരു  തേയുന്നു.
ഉടലു  ചായുന്നു.

ഒരു  കൈ-
ത്തുമ്പെവിടെ...
   താങ്ങായ്.
ഇരുട്ടു  കുത്തുമ്പോള്‍...
  ഒരു  ചിരിവെളിച്ചം.
     -0-

2010 മേയ് 29, ശനിയാഴ്‌ച

ഇന്ത്യ
















യാത്രയ്കിടയില്‍
തീവണ്ടിയില്‍നിന്നും
ചവുട്ടിപുറത്താക്കപ്പെട്ടവന്റെ
തൊപ്പിപോയി.
തേച്ചുമിനുക്കിയ
പാദുകങ്ങളും പോയി.

           കൊത്തം കല്ലുകളില്‍
           കമിഴ്ന്നുവീണ അവന്‍
           ചോരയിറ്റുന്ന മുറിപ്പാടുകളുമായ്
           പിടഞ്ഞെണീറ്റു.

           കല്‍പൊടിയും
           ചെമ്മണ്ണും പുരണ്ട
           കാല്‍ശരായിയും കോട്ടും
           ഓരോന്നായവന്‍
           അഴിച്ചെറിഞ്ഞു.

ഇത്തിരി നഗ്നതയ്ക്ക്
ഒത്തിരി മറവേണ്ടെന്ന തിരിച്ചറിവ്
അവനു ‘മറ’യായി.
‘മറ’ പിന്നെ മരിക്കുംവരെ
ഊന്നുവടിയായി.

പുറപ്പെട്ടിടത്തേയ്‌ക്ക്
തിരിച്ചുനടക്കെ
ആ ഊന്നുവടിയാലവന്‍
വരഞ്ഞിട്ടത്
ഇന്ത്യ.

* മലയാളം വാരിക. ലക്കം 19.
  2009 ഒക്ടോബര്‍ 9,
 

അലക്കുകല്ല്

കാത്തുകിടക്കാതെ
വയ്യ  കൂട്ടരെ.

അലക്കീട്ടുമലക്കീട്ടും
വെളുക്കാതെ  പോയവരെ  കാത്ത്.

ഒരലക്കു കല്ല്
കാത്തു കിടപ്പിലൂടെ
ജീവിതവുമായെന്തു  ചെയ്യുന്നുവെന്നോ.

കാണുന്നില്ലെ...
കരകാര്‍ന്നെടുത്തും
കുതിച്ചും  കിതച്ചും
       ഒഴുകുന്ന  പുഴ.

കണ്ടൂം കരഞ്ഞൂം
ഇഴുകിയലിഞ്ഞും
ഈ  കിടപ്പ്  തുടങ്ങീട്ട്.
       നാളെത്റേയി.

അലക്കിത്തെളിഞ്ഞ്
ചില  ചെറുവല്യക്കര്‍
ഓരൊ കര പറ്റി.

തെളിയാത്തവരുടെ
കണക്കെടുക്കാന്‍
        വയ്യ  കൂട്ടരെ.

തേഞ്ഞും പൊടിഞ്ഞും
അലിയുന്ന  ജന്മം
        കാക്കുന്നതവരെ.

അലക്കിട്ടുമലക്കിട്ടും
തെളിയാത്തവരെ.
 .

* മലയാളം വാരിക. ലക്കം 25.
  2007 നവംബര്‍  9, 

2010 മേയ് 17, തിങ്കളാഴ്‌ച

പഞ്ചതത്രം

ഇരയ്ക്ക്   പിമ്പേ
പാഞ്ഞെത്താന്‍
വേട്ടനായുടെ
          കുതിപ്പ്   വേണം .

വേലിചാടിക്കടക്കുംപോള്‍
വേഷംകെ -
           ട്ടറിവാകണം.

ചോടളന്നു  കുതിക്കണം.
'കുതി' യൊപ്പം   എത്തണം.
ഇരയ്ക്ക്
ഇരുന്നണയ്ക്കാന്‍ ...
ഇളവേല്‍ക്കാന്‍ ...
          'ഇടം' ഏകാതിരിക്കണം .

കുതിചൊപ്പം
എത്തുനേരം
'കൂട്ടി'നെന്നു   നടിക്കണം .
തരത്തില്‍   കുരല്‍കുത്തി -
പ്പറിക്കുമ്പോള്‍
ഊര്‍ജമുള്ളില്‍
          ജ്വലിക്കണം .
പിന്നെ-
യൊന്നു മാറിഞ്ഞില്ലെന്ന  ഭാവം
          വരിക്കണം .

ചാരത്ത്
ഓമനിക്കാന്‍
സദാ വേണം
         മുയല്‍ക്കുരുന്നുകള്‍.
      
         

2010 ഏപ്രിൽ 17, ശനിയാഴ്‌ച

ഭൂമിക്കായ്‌

ഇനിയും
അളന്നു  നീ  തിരിക്കും
തുണ്ടായെന്റെ
അകവും   പുറവും
നീ   ചുരന്നു
        ഊറ്റം കൊള്ളും .

എന്റെ
[നിന്റെയും ] പച്ചപ്പ്‌
അരിഞ്ഞു   പുറംതള്ളും
ചന്തയില്‍   ചരക്കാക്കി
        വിറ്റ്  നിക്ഷേപം   കൂട്ടും .

പിന്നെ
മാളികപ്പുറമേറി
മദിച്ചു  നീ
ഓരോ മണ്‍തരിയിലും
വിഷം  കലര്‍ത്തും .,
        കുതികൊള്ളും.

ഒരിക്കല്‍ 
തളര്‍ന്നു
ഖിന്നനായ്   തണല്‍ തേടി
എന്നിലേ-
യ്ക്കടര്‍-'ന്നത് -
        നിനയ്ക്കെ ..
        നീറുന്നു    ഞാന്‍ .

അകലെയകലേയ-
ല്ലാ ദുരന്തം  എന്നറിയെ ...
അകം പുകഞ്ഞുലയുന്നു ....
        എക്കാലവും
        എന്റെ
        സ്വപ്നമായിരുന്നു   നീ .

ഒസ്യത്ത്

ഒരു  പാഴ് മുളം തണ്ടിന്‍
 ഒച്ചകള്‍
 തകിലടി
 താളമേളങ്ങള്‍
 ഹൃദയ ത്തുടിപ്പില്‍
 തുഴഞ്ഞെത്തും
          നാട്ടു ശീലുകള്‍...

 പാരാവാരംപോല്‍
 അഗാധമാം
          ധര്‍മ്മ സങ്കട ച്ചുഴികള്‍
 കളി ച്ചിരിവാക്കിന്റെ
 തിര തല്ലിത്തകരും
          കരിം പാറക്കൂട്ടങ്ങള്‍ ...
 അതിരളന്നെത്താത്ത
 കരകളെ
 കവര്‍ന്നേപോകും
           മഹാ സരിത്തുകള്‍...

 നീ
 പകര്‍ന്നെടുത്താലും.
 - അടയാള -
   ക്കല്ലുകള്‍  പതിച്ച് ....
   അല്ലായ്കില്‍
   അന്യം വന്നിടാ-
   മൊരുകാലം .

2010 മാർച്ച് 12, വെള്ളിയാഴ്‌ച

മുമ്പേ പറന്നു പാടുക

എന്നോ
സ്വയം  തീര്‍ത്ത 
കല്ലറയില്‍
എന്റെ  കുഞ്ഞേ
കുറിക്കയാ-
      ണിടറും ഈ  വാക്കുകള്‍

കണ്ണ് 
തെളിയെത്തെളിയെ
നെഞ്ചേറ്റി  നീ
മുമ്പേ  പറന്നു 
       പാടേണ്ടുന്ന  പാട്ടുകള്‍


വെന്ത കല്‍പ്പാദം..
ഇടറിയ  നെഞ്ചിടി -
പ്പെങ്ങോ  മറന്നു  ഞാന്‍
        വചൂ  കിനാവുകള്‍ .

നെഞ്ചകം  വിങ്ങി
വിതുമ്പിയിന്നോളം
എന്തിനോ  കാത്ത
        വാങ്ങ്മയ  ജ്വാലകള്‍ .


ഇന്നേറെ  മന്ദം 
സ്പന്ദിക്കുമെന്‍
 സിരാ സന്ധിയില്‍
      ആലേഖനം  ചെതൊരുന്മകള്‍

നോവറിയിക്കാത്ത ...
വേവറിയിക്കാത്ത ...
എന്നിലിടംകൊണ്ട
      ആഗ്നേയ  സൂക്തികള്‍ ...


കണ്ണുതെളിയെ ത്തെളിയെ
നെഞ്ചേറ്റുക...
മുമ്പേ പറന്നു നീ
      പാടിമുന്നേറുക .


മുമ്പേ ..
പറക്കുവോരല്ലോ ...
ജീവിതത്തിന്റെ -
യന്തരാളത്തില്‍
       വെളിച്ചമാകുന്നവര്‍ ...!





2010 മാർച്ച് 1, തിങ്കളാഴ്‌ച

ക്ഷണം

വരണം
നിഴല്‍  ഏറെയുള്ള
നിരത്തു  മുറിച്ചു കടന്ന്.

വരണം ...വരണം ...
വളവ്  ഏറെയുള്ള
         വഴി നടന്ന്.

മറവില്‍
തിരിവ്  ഉണ്ടെന്ന്‍  ഉറപ്പിച്ച്...

തിരിവില്‍
മറവി  പാടില്ലത്  നിരീക്ഷിച്ച്...

കല്ലും  മുള്ളും  വിതച്ച്
ഒളി കണ്ണുമായ്
ചില  പുള്ളുകള്‍
കണ്ണില്‍  കൊത്തുമെന്നത്
            നിരൂപിച്ച്‌...

കൊടി  തോരണം   കെട്ടി
കാത്തുകാത്തിരിക്കുന്ന
കുഴിയും  കുണ്ടും  കണ്ട്
         കണ്ടതായ് ഭാവിക്കാതെ ...

വരണം ...
അടച്ചിട്ട  മനസ്സിന്‍
അറകളില്‍ ഇടമുണ്ട്
ഈറന്‍  മാറിയിരിക്കാം
         ഇളവേല്കാം.

കിളിപാട്ട്

പിന്നെയുമൊരു  കിളി
ക്കൂടു ഞാനൊരുക്കുന്നു
വന്നിടാം  പാറിപ്പറ -
       ന്നിതിലെ യിണക്കിളി.

ഇരിക്കാന്‍  ചില ചെറു -
ചില്ലകള്‍ , ചിറകിങ്ങു
ഒതുക്കിയുറങ്ങാനെന്‍
        പുല്‍പ്പായ വിരിപ്പുകള്‍ .
പുലരെ -
പ്പഴന്തുണ്ട് 
പ്രാതലി ,ന്നിടയ്കിടെ
         നല്ലിളം പുല്‍ച്ചാടികള്‍ .

തീറ്റയും , കുടിയുമാ-
യുച്ചകള്‍ , നാമം  ജെപി -
ച്ചെത്തുന്ന സായം സന്ധ്യ -
യ്കീയിളം കൂട്ടില്‍
         ചേക്കയേറലും ,ഉറക്കവും .

മധുരം ...
മധുരമി ജ്ജീവിതം..!
ഇണയ്കെന്റെ-
യാഗമ  സന്ദേശം ..
        ഇങ്ങെത്താതെയിരിക്കില്ല .

2010 ഫെബ്രുവരി 14, ഞായറാഴ്‌ച

ആരു നീ





നിന്റെ
ദംശനമേല്ക്കെ
രാവെന്റെ കണ്ണില്‍
          ഇരുട്ടു വിതച്ചു.


നിന്റെ ദംഷ്ട്രക-
ളാഞ്ഞു പതിയെ
നെഞ്ചകത്തൊരു
         പക്ഷി കേഴുന്നു.


എന്റെ ചെന്നിണം
കോരിക്കുടിക്കെ
നിന്റെ നാവ്
അഞ്ചു കൈവിരല്‍-
         പ്പാടുനീളുന്നു.


പാതിവെന്ത മനസ്സില്‍
ജരാനര വാരിയിട്ട്
         വിഷം കലര്‍ത്തുന്നു.


ആരു നീ
വന്നു പോയ ജന്മത്തിന്റെ
ചാരുതകളെ
         തല്ലിക്കെടുത്താന്‍.


ആരു നീ
പാതിരാവിന്റെ ജാലകം
ചാരിയേതുമറിയാതെ
         മായുവോന്‍.


ദീന ദീനം വിളിക്കെ
ദൂരെ ദൂരെ-
യ്ക്കിഴഞ്ഞു പോകുന്നവന്‍
         ആരു നീ...?

* അപ്രകാശിതം

അനുയായികള്‍

എന്നെക്കുറിച്ച്

1949 നവംബര്‍ 13 ന് ചേര്‍ത്തല താലൂക്കിലെ എരമല്ലൂരില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ഇപ്പോള്‍ എറണാകുളം ജില്ലയില്‍ തിരുവാങ്കുളത്ത് താമസം. കാവ്യസമാഹാരങ്ങള്‍: 1. ചോരവീഴാത്ത ഭൂമി, സെകുലര്‍ ബുക്സ്, കോഴിക്കോട് 1999 ഡിസംബര്‍ 2. കവിജീവിതം, കറന്റ്‌ ബുക്സ് (ഡി. സി.) 2005 നവംബര്‍